Kerala
ഇടുക്കി: കാപ്പിക്കുരു പറിക്കുന്നതിനിടെ വയോധികനെ കാട്ടാന ആക്രമിച്ചു. ഇടുക്കി മാങ്കുളത്തുണ്ടായ സംഭവത്തിൽ പരിക്കേറ്റ താളുകണ്ടംകുടി സ്വദേശി പി.കെ.സതീശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ സതീശനെ ആന ചവിട്ട പരിക്കേൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ കാട്ടാനയെ തുരത്തിയശേഷം സതീശനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ആനക്കൂട്ടത്തെ കാടുകയറ്റാനുള്ള ശ്രമം ആരംഭിച്ചെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
Kerala
ഇടുക്കി: വീട്ടമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ഭര്‍ത്താവ് ഒളിവില്‍. ഉപ്പുതറ എംസി കവല സ്വദേശി മലയക്കാവില്‍ രജനി സുബിൻ (38) ആണ് മരിച്ചത്.
രജനിയുടെ ഭര്‍ത്താവ് സുബിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പത്താം ക്ലാസില്‍ പഠിക്കുന്ന ഇവരുടെ ഇളയ മകന് വീട്ടിലെത്തിയപ്പോഴാണ് രജനിയെ തലയ്ക്കടിയേറ്റ് ചോര വാര്‍ന്ന നിലയില്‍ കണ്ടത്.
തുടര്‍ന്ന് ഉപ്പുതറ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സുബിനും രജനിയും തമ്മില്‍ മുമ്പ് വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നു.
പ്രശ്നത്തില്‍ ജന പ്രതിനിധികളും ഇടപെട്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. മൂന്നു മക്കളാണ് ദമ്പതികള്‍ക്കുള്ളത്.
Kerala
ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി(63)യാണ് മരിച്ചത്.
വെളുപ്പിനെ ഒന്നോടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ വണ്ടൻമേട് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പോലീസ് അറിയിച്ചു.
Kerala
ഇടുക്കി: പിതാവിന്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇരട്ട സഹോദരങ്ങളെ പോലീസ് തെരയുന്നു. ഇടുക്കി നെടുങ്കണ്ടം ബോജൻ കമ്പനിയിലുണ്ടായ സംഭവത്തിൽ മുരുകേശൻ (47) ആണ് കൊല്ലപ്പെട്ടത്.
പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മുരുകേശന്റെ അനുജൻ അയ്യപ്പന്റെ മക്കളായ ഭൂവനേശ്വറും വിഗ്നേശ്വരും ചേർന്നാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.
തമിഴ്നാട് സ്വദേശികളായ ഇവർ വർഷങ്ങളായി നെടുങ്കണ്ടത്താണ് താമസിക്കുന്നത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
ഇടുക്കി: സിപിഐ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്. നേതൃത്വത്തിന് വഴിതെറ്റി. സംഘടനാ സംവിധാനം ആകെ തകർന്നു.
സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യം പറയുമ്പോൾ ചിലർ പ്രകോപിതരാകുന്നത് എന്തു കൊണ്ടെന്ന് അറിയില്ല. തനിക്ക് ഒരു ഇടമില്ലെന്ന് ബോധ്യമായി.അതിനാലാണ് പിന്മാറുന്നത്.
നടപടി ഭയക്കുന്നില്ല. പാർട്ടി അനുവദിക്കുമെങ്കിൽ സാധാരണ പ്രവർത്തകനായി തുടരും. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പൂർവ കാല ചരിത്രം അറിയാം. പാർട്ടിക്ക് സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിക്കാൻ കഴിയണം. തന്റെ തീരുമാനം ജനം ചർച്ചചെയ്യട്ടെ.
സംസ്ഥാന നേതൃത്വം ഇടുക്കിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല. ഇടുക്കിയിലെ കൈയേറ്റ വിഷയത്തിൽ തുറന്ന നിലപാട് എടുക്കാൻ പാർട്ടിക്ക് കഴിയുന്നില്ല. പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് പാർട്ടി സെക്രട്ടറിയോട് പല തവണ ആവശ്യപ്പെട്ടതാണ്.
അത് ഇതുവരെ ഉണ്ടായില്ല. കമ്യൂണിസ്റ്റ് പാർട്ടി പോകേണ്ട വഴിയിലൂടെ അല്ല ഇപ്പോൾ പോകുന്നത്. സിപിഐയിൽ കുറെ കാലമായി വിമർശനവും സ്വയം വിമർശനവുമില്ല. ഇടുക്കി ജില്ലയിൽ പാർട്ടി തകർന്നെന്നും കെ.കെ. ശിവരാമൻ തുറന്നടിച്ചു.
TRAVEL
തെക്കിന്റെ കാഷ്മീർ മൂന്നാർ അതിശൈത്യത്തിലേക്ക്, സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. കനത്ത മഞ്ഞുവീഴ്ചയും മൂന്നാറിൽ അനുഭവപ്പെടുന്നുണ്ട്.
മൂന്നാറിലെ തണുപ്പ് ആസ്വദിക്കാൻ ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ വ്യാപകമായി മൂന്നാറിലെത്തിത്തുടങ്ങി.
മൂന്നാർ ടൗണ്‍, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില ഇന്നലെ മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. ലക്ഷ്മി എസ്റ്റേറ്റിലും ചൊക്കനാടും നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില.
പ്രദേശത്തെ പുൽമേടുകളിൽ മഞ്ഞുവീണതോടെ ഇത് സഞ്ചാരികൾക്ക് കണ്ണിന് കുളിർമയേകുന്ന ദൃശ്യവിരുന്നായി മാറി. വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് അടുത്ത ദിവസങ്ങളിൽ വർധിക്കും.
Kerala
ഇടുക്കി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്തുണ്ടായ അപകടത്തിൽ കോഴിമല സ്വദേശി ജിൻസനാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ബൈക്ക് ബസിലും മറ്റൊരു ബൈക്കിലും ഇടിച്ചു. ജിൻസന്റെ സഹോദരൻ ജെയ്സണ്‍, ഏലപ്പാറ സ്വദേശികളായ സിഖിൽ, കൃഷ്ണപ്രിയ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിൻസന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
ഇടുക്കി: മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണമായും ഷട്ട് ഡൗൺ ചെയ്ത് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ടണലിന്റെ സുരക്ഷാ നില വിലയിരുത്തി. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
കെ. കൃഷ്ണൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമായ ഒരു ഘട്ടം പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണമായും ഷട്ട് ഡൗൺ ചെയ്ത് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്ന വേളയിൽ, പദ്ധതിയുടെ ജീവനാഡിയായ പെൻസ്റ്റോക്കിലെയും പ്രഷർ ടണലിലെയും ജലം പൂർണമായി നീക്കം ചെയ്തതിന് ശേഷം പ്രധാന പരിശോധന നടത്തി. 7.01 മീറ്റർ വ്യാസമുള്ള ഈ പ്രധാന ടണലും അണക്കെട്ടിൽ നിന്നുള്ള ഷട്ടർ സംവിധാനവും കെഎസ്ഇബിയുടെ ഡാം സേഫ്റ്റി വിഭാഗം വിശദമായി പരിശോധിച്ചു.
പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ടണലിന്റെ സുരക്ഷാ നില വിലയിരുത്തി. ഓക്സിജന്റെ അളവ് കുറവായ ഈ ടണലിനുള്ളിൽ പ്രത്യേക സുരക്ഷാ മുൻകരുതലുകൾ എടുത്താണ് പരിശോധന വിജയകരമായി പൂർത്തിയാക്കിയത്.
കൂടാതെ, ആശയവിനിമയം തടസപ്പെടാതിരിക്കാൻ ചെറുതോണിയിലെ ഹാം റേഡിയോ സേവനവും ഉപയോഗപ്പെടുത്തി. ഹാം റേഡിയോ ലൈസൻസുള്ള മനോജ് ആണ് ഇതിനായുള്ള റേഡിയോ സെറ്റ് ഒരുക്കി നൽകിയത്. ഡാം സേഫ്റ്റി വിഭാഗത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ എസ്. സൈന, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ജൂൺ ജോയ്, അസിസ്റ്റന്റ് എൻജിനിയർമാരായ രാഹുൽ രാജശേഖരൻ, ജയപ്രകാശ്, എം.ബി. ബൈജു എന്നിവരാണ് സാഹസികമായ ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
പദ്ധതിയുടെ സുരക്ഷയ്ക്കായി അതിസാഹസികമായി ടണലിനുള്ളിൽ പ്രവേശിച്ച് പരിശോധന പൂർത്തിയാക്കിയ ഡാം സേഫ്റ്റി വിഭാഗത്തിലെ മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. വൈദ്യുതി ഉത്പാദനത്തിൽ മാത്രമല്ല, നമ്മുടെ സംസ്ഥാനത്തിന്റെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഈ ഉദ്യോഗസ്ഥരുടെ അർപ്പണബോധം ശ്ലാഘനീയമാണ്.
Kerala
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ ഇടുക്കിയിൽ കോൺഗ്രസും ലീഗും ഇടയുന്നു. അടിമാലി ഡിവിഷൻ തങ്ങൾക്കുവേണമെന്ന ലീഗിന്റെ ആവശ്യം കോൺഗ്രസ് തള്ളി.
ചർച്ചകളിൽ തീരുമാനമായില്ലെങ്കിൽ മുന്നണി വിട്ട് മത്സരിക്കുമെന്ന് മുസ്ലിം ലീഗ് അടിമാലി താലൂക്ക് പ്രസിഡന്റ് ബഷീർ പഴംപള്ളിത്താഴം പറഞ്ഞു. കോട്ടയം ജില്ലയിലും കോൺഗ്രസും ലീഗും തമ്മിലുള്ള തർക്കം തുടരുകയാണ്.
മുണ്ടക്കയം, എരുമേലി ഡിവിഷനുകളിൽ ഒന്ന് തങ്ങൾക്കുവേണമെന്നാണ് ലീഗിന്റെ എന്നാൽ ഈ രണ്ടു സീറ്റു വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറല്ല. വയനാട്ടിലും സീറ്റ് വിഭജനത്തിൽ തർക്കം രൂക്ഷമാണ്. കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലാണ് തർക്കം.
സുൽത്താൻബത്തേരി നഗരസഭയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തീരുമാനിച്ചു. സിറ്റിംഗ് സീറ്റായ തേലംപറ്റ നൽകാതത്തിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് വിട്ട് ഒറ്റക്ക് മത്സരിക്കുന്നത്. ഈ ഡിവിഷനിൽ സ്വന്തം സ്ഥാനാർഥിയെ നിറുത്തുമെന്നും നേതാക്കൾ പറഞ്ഞു.
Kerala
ഇടുക്കി: ശനിയാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിൽ ഇടുക്കി ജില്ലയിലെ മലയോര പ്രദേശങ്ങളിൽ വ്യാപക നാശം. കുമളി ഒന്നാം മൈൽ ഭാഗത്തെ കടകളിലും വീടുകളിലും വെള്ളം കയറി.
ഒന്നാം മൈൽ, വലിയകണ്ടം, മഹിമ റോഡ് തുടങ്ങിയ ഭാഗത്തെ പല വീടുകളിലും വെള്ളം കയറി. കുമളി ടൗണിലെ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കുമളി ചെളിമടയ്ക്ക് സമീപം കെ.കെ.റോഡിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസപ്പെട്ടു.
അതേസമയം മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
Kerala
ഇടുക്കി: സിങ്കുകണ്ടത്ത് വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ഇന്നു പുലര്‍ച്ചെ പ്രദേശത്തെത്തിയ ചക്കക്കൊമ്പന് ഒരു വീട് പൂര്‍ണമായും ഇടിച്ചുനിരത്തി. മുതുപ്ലാക്കല്‍ മറിയക്കുട്ടിയുടെ വീടാണ് കാട്ടാന തകര്‍ത്തത്.
ഇന്നു പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. മറിയക്കുട്ടി ചികിത്സാവശ്യത്തിനായി പോയിരിക്കുകയായിരുന്നു. വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന സമീപവാസിയാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഇയാള്‍ ഇറങ്ങി നോക്കിയെങ്കിലും ആന വരുന്നതറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.
വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും തകര്‍ത്താണ് ആന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് നാട്ടുകാരും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി.
പ്രദേശത്ത് പതിവായെത്തി നാശം വിതയ്ക്കുന്ന ചക്കക്കൊമ്പനെ പിടികൂടി ഇവിടെ നിന്നു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
National
11 ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. വയനാട്ടിലും ഇടുക്കിയിലും മഴ കനക്കുകയാണ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കൊപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ നാളെയും ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറിൽ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കു കിഴക്കൻ അറബിക്കടൽ മുതൽ ജാർഖണ്ഡ് വരെ രൂപപ്പെട്ട ന്യൂനമർദപാത്തിയാണ് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കാനിടയാക്കുന്നത്.